Tuesday 5 October 2010

ഷൈന സക്കീര്‍





ഷൈന സക്കീര്‍ 









പൊടിപിടിച്ച് ദ്രവിച്ചു തുടങ്ങിയ ഡയറികള്‍ക്കിടയില്‍ കവിതകളും കുറിപ്പുകളും മയില്‍പ്പീലികളും അവള്‍ സൂക്ഷിച്ചുവെച്ചു. ബാല്യവും കൗമാരവും യൗവ്വനവും അവയില്‍ അക്ഷരരൂപം പൂണ്ടു. ദുഖവും വിഷാദവും സന്തോഷവും മയില്‍പീലികള്‍ക്കൊപ്പം മാനം കാണാതെ ആ വരികളില്‍ അവള്‍ ഒളിച്ചുവെച്ചു. ഒടുവില്‍ ഒരു ആര്‍ത്തനാദമായി അവള്‍ ജ്വലിച്ചമര്‍ന്നപ്പോള്‍ അവയെത്തേടി അവകാശികളെത്തി. ആ താളുകള്‍ മറിച്ചു തുടങ്ങുമ്പോള്‍ പുസ്തകങ്ങള്‍ക്കുള്ളിലെ മയില്‍പീലികള്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു. കവിതകളും കുറിപ്പുകളും അസ്വസ്ഥമായി അവിടം വിട്ടിറങ്ങി. അവയെ തേടിയെടുത്ത് വെളിച്ചം കാണിക്കുവാന്‍ സഹൃദയങ്ങളുണ്ടായിരുന്നു. അവ ശേഖരിച്ചുവെയ്ക്കുവാന്‍ അനുവാചക ഹൃദയങ്ങളില്‍ ഇടമുണ്ടായിരുന്നു. അവര്‍ അത് തേടിക്കൊണ്ടിരിക്കുന്നു. അവര്‍ അത് കാത്തിരിക്കുന്നു. വിശ്വമഹാകവി ടാഗോറിന്‍റെ അനശ്വരവരികളിലുണ്ട് "ഒരു ചിത്രശലഭത്തിന് എണ്ണാന്‍ മാസങ്ങളില്ല, നിമിഷങ്ങളേയുള്ളു. എന്നിട്ടും അതിന് വേണ്ടത്ര സമയമുണ്ട്" ശരിയായിരുന്നു. അവള്‍ക്ക് ജീവിക്കാന്‍ ദിവസങ്ങളേയുണ്ടായിരുന്നുള്ളു. നിമിഷങ്ങളേയുണ്ടായിരുന്നുള്ളു. എന്നിട്ടും അവള്‍ക്ക് വേണ്ടതിലേറെ സമയമുണ്ടായി. ആ സമയമെടുത്തവള്‍ മകളായി, സഹോദരിയായി, ഭാര്യയായി, അമ്മയായി, സുഹൃത്തായി. കവിയായി, കഥാകൃത്തായി, ഗായികയായി. നൂറ് നൂറ് കവിതകളെഴുതി, കുറിപ്പുകളെഴുതി, "അഴിയും ഇഴയുമെണ്ണി, കടലും കരയുമെണ്ണി മരവിച്ചു പോയപ്പോള്‍ അവസാനിക്കാത്ത അസ്വസ്ഥതകള്‍ ബാക്കിവെച്ചു കൊണ്ട്, കരഞ്ഞു കൊണ്ട്, കരയിപ്പിച്ചു കൊണ്ട് കടന്നുപോയി".
നൂറ്റി അമ്പതിലധികം കവിതകള്‍, നൂറുകണക്കിന് കുറിപ്പുകള്‍, ഒട്ടേറെ ഗാനങ്ങള്‍, ഒന്നും എവിടെയും അവസാനിക്കുന്നില്ല. ആ കഥകളും കവിതകളും ഗാനങ്ങളും കുറിപ്പുകളും നമുക്ക് വെളിച്ചം കാണിക്കാം. 


"ചകിതമീ രാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‌ക്കുന്ന
മരണമേ, ഞാനിനിയു-
മറിയാതെ പോയ്‌പ്പോയ
കരളിന്റെ കഷണം
തിരഞ്ഞൊടുവിലേകയായ്‌
പറയട്ടെ നിന്നോടു
പോകാം നമുക്കിനി...''
മിഴികളെ ആര്‍ദ്രമാക്കും വിധം തീക്ഷ്‌ണമായ കുറേ കവിതകള്‍ക്ക്‌ മുന്നില്‍ ഇരിക്കാന്‍ തുടങ്ങിയിട്ട്‌ സമയം ഏറെയായി. വായിക്കുംതോറും അര്‍ത്ഥങ്ങള്‍ കണ്ടെടുക്കാന്‍ കഴിയുംവിധം വരികള്‍ അടുക്കിവെച്ചിരിക്കുന്ന ആ കവയത്രി ഭൂമിയില്‍ നിന്നും യാത്ര പറഞ്ഞിരിക്കുന്നു. പ്രകൃതിയുടെ മനോഹരഭാവങ്ങളോ, പ്രണയത്തിന്റെയും സൗഹൃദത്തിന്റേയും മാസ്‌മരികസാന്നിധ്യങ്ങളോ അവളെ പിടിച്ചുനിര്‍ത്താന്‍ കഴിയാത്തവിധം അശക്തരായിരുന്നുവെന്ന്‌ വേണം കരുതാന്‍. അല്ലെങ്കിലും ചിലര്‍ മെഴുകുതിരികളായി ജന്മമെടുക്കുന്നവരാണ്‌. അന്ധതയുടെ ഭാരം പേറുന്ന കുറേ പേരിലേക്ക്‌ വെളിച്ചം ചൊരിഞ്ഞ്‌ സ്വയമുരുകി മറഞ്ഞപോകും. അവര്‍ക്കുമുന്നില്‍ വിലാപങ്ങള്‍ പെയ്യുന്ന മുഖങ്ങളോ കാത്തിരിപ്പിന്റെ വൃര്‍ത്ഥതകള്‍ പേറുന്നവരുടെ നിസ്സഹായതയോ ഇല്ല. ഒരുപക്ഷേ അവരില്‍ ഏകാന്തത ഒരു മരമായി മുളച്ചുപൊന്തി പൂവിട്ട്‌ ശിശിരത്തിന്റെ മടിത്തട്ടിലേക്ക്‌ ശരീരത്തേയും കൊണ്ട്‌ അലിഞ്ഞുചേരുകയാവും ചെയ്യുന്നത്‌.



2008 മെയ്‌ ഒന്‍പതിനാണ്‌ `ഷൈന സക്കീര്‍' ആത്മഹത്യ ചെയ്‌തത്‌. സ്‌കൂള്‍ പഠനകാലം തൊട്ടെ എഴുതാറുണ്ടായിരുന്ന അവള്‍ കാത്തുവെച്ച കവിതകളും ഡയറിക്കുറിപ്പുകളും പിന്നീട്‌ കണ്ടെടുത്തു. ഓരോ കവിതകളും അവളുടെ മനസ്സിന്റെ ഭാരം പേറിയിരുന്നു. അസാമാന്യമായ ആ സര്‍ഗ്ഗശേഷി അത്ഭുതപ്പെടുത്തുന്നതായിരുന്നു. ഓര്‍മ്മവെച്ച നാള്‍ മുതല്‍ മരണത്തെ ഒരു നിഴലായി കൂടെ നിര്‍ത്തുകയായിരുന്നോ എന്ന്‌ തോന്നിപ്പിക്കും വിധം നിഗൂഡമായ സംവാദങ്ങളായിരുന്നു അവളിലെ എഴുത്ത്‌.

``തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്റെ മണം
അവസാനത്തെ അത്താഴത്തിന്റെ രുചി
നാവില്‍ തേക്കുന്ന യുദാസിന്റെ ശബ്‌ദം
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്‌
ചീഞ്ഞുനാറുന്ന പാപത്തിന്റെ മാംസം
എല്ലാം പറയുന്നത്‌
പകലിന്റ,
രാത്രിയുടെ നഷ്‌ടങ്ങളെ പറ്റി
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെ പറ്റി
എനിക്കു നഷ്‌ടപ്പെടുത്തണം
അതിലൂടെ എനിക്ക്‌ നേടണം
നിങ്ങള്‍ക്കും നേടിത്തരണം''
`മരണത്തിന്റെ മരണം' എന്ന ഷൈനയുടെ കവിത മരണത്തിലേക്കടുക്കുന്നതിന്റെ മുന്നറിയിപ്പും അതിലൂടെ നേടാനാഗ്രഹിക്കുന്ന ലക്ഷ്യങ്ങളും രേഖപ്പെടുത്തിയിരിക്കുന്നു. 28 വര്‍ഷങ്ങള്‍ ജീവിതത്തിലൂടെ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ അവള്‍ക്ക്‌ പൂര്‍ണ്ണബോധ്യമുണ്ട്‌. കാരണം സ്വപ്‌നങ്ങളേയും ഓര്‍മ്മകളേയും നഷ്‌ടങ്ങളേയും നൊമ്പരങ്ങളേയും കൂട്ടിനിരുത്തിയാണ്‌ ഓരോ കവിതകളും അവളില്‍ നിന്നും രൂപം കൊള്ളുന്നത്‌. വരികള്‍ക്കിടയില്‍ നീറയുന്ന ശൂന്യതയില്‍ സുതാര്യമായ അവളുടെ മനസ്സ്‌ വായനക്കാരനോട്‌ അവ്യക്തമായി എന്തോ മന്ത്രിക്കുകയാണ്‌.
ഓരോ ആത്മഹത്യാശ്രമങ്ങളും പരാജയപ്പെടുമ്പോഴാണ്‌ ഏറ്റവും നിരാശ തോന്നുന്നതെന്ന്‌ ഡയറിയില്‍ കുറിച്ചിട്ട അവളുടെ ഏറ്റവും വലിയ ആഗ്രഹം `ആത്മഹത്യ' തന്നെയായിരുന്നു എന്ന വാസ്‌തവം ആരെയും അല്‍പ്പം പൊള്ളിക്കാതിരിക്കില്ല. ലക്ഷ്യത്തിലെത്തിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ തേടിയൊടുവില്‍ അവളത്‌ നേടുമ്പോള്‍ ഉറ്റവര്‍ക്കായി വാക്കുകളുടെ പ്രളയം സ്വരുക്കൂട്ടിവെച്ചിട്ടായിരുന്നു ആ മടക്കയാത്രയെന്ന്‌ അധികമാരുമറിഞ്ഞുമില്ല.
"അമ്മയെന്നാല്‍ നുണക്കഥയാണെനി-
യ്‌ക്കമ്മയെന്നാല്‍ കരിംപുക മാത്രമാണെന്തിനെന്‍
കുഞ്ഞിളം ബാല്യത്തെ
അന്ധകാരത്തിലെറിഞ്ഞു നീ കാലമേ?
എത്ര കട്ടിതള്‍ മേല്‍ക്കുമേല്‍ വെക്കിലും
അമ്മയെന്ന തുലാസിന്റെ മോഹമാം
തട്ടുമാത്രം കനം തൂങ്ങി നില്‌ക്കയാ-
ണില്ല പോംവഴിയെന്നറിയുമ്പോഴും ''

അവളുടെ ബാല്യകൗമാരങ്ങള്‍ ആഹ്ലാദപ്രദമായിരുന്നില്ല. കുടുംബബന്ധങ്ങളുടെ ചങ്ങലകണ്ണികള്‍ ശിഥിലമായി പോയൊരു പശ്ചാത്തലമാണ്‌ അവളെ കാത്തുകിടന്നത്‌. അമ്മയും അച്ഛനും വേര്‍പിരിഞ്ഞതിന്റെ അസ്വസ്ഥത സൃഷ്‌ടിച്ച അമ്പരപ്പ്‌ ആ മനസ്സിനെ വിടാതെ പിന്തുടരുകയായിരുന്നു. ഒരു പെണ്‍കുട്ടി എന്ന രീതിയില്‍ അമ്മയുടെ സാന്നിധ്യത്തിനും പരിലാളനങ്ങള്‍ക്കും അവള്‍ മോഹിച്ചുകൊണ്ടിരുന്നു. വളര്‍ച്ചയുടെ ഓരോ ഘട്ടങ്ങളിലും താങ്ങും തണലും ഉപദേശങ്ങളുമായി മനോഹരമായ ഒരു വീട്ടില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന അമ്മയെ അവള്‍ സ്വപ്‌നം കണ്ടു. പക്ഷേ വ്യര്‍ത്ഥസ്വപ്‌നങ്ങളുടെ പുകയില്‍ അവള്‍ മൂടിപ്പോയി.
ഒറ്റപ്പാലം എന്‍ എസ്‌ എസ്‌ കോളേജിലെ സജീവസാന്നിധ്യമായിരുന്നു ഷൈന. എസ്‌ എഫ്‌ ഐയുടെ പ്രവര്‍ത്തകയായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ മാഗസിന്‍ എഡിറ്ററായി. കോളേജ്‌, സോണ്‍, ഇന്റര്‍സോണ്‍ കലോത്സവങ്ങളില്‍ കവിതയെഴുതി നിരവധി സമ്മാനങ്ങള്‍ നേടി. പാട്ടെഴുതി സംഗീതം നല്‍കിയതിന്‌ പുറമെ സാംസ്‌ക്കാരിക പരിപാടികളിലും സാഹിത്യക്യാംപുകളിലും സാന്നിധ്യമായി സജീവമായ ഇത്തരം ഇടപെടലുകള്‍ക്കിടയിലും അവളിലെ മരണമോഹം ഇടക്ക്‌ തലപൊക്കി കൊണ്ടിരുന്നു.
ഡിഗ്രിക്ക്‌ പഠിക്കുന്ന സമയത്ത്‌ ഹോസ്റ്റല്‍മുറിയില്‍ വെച്ച്‌ ഉറക്കഗുളികള്‍ കഴിച്ച്‌ അവള്‍ മരണത്തെ സ്വപ്‌നം കണ്ടു. പക്ഷേ അവളെയും കൊണ്ട്‌ മടങ്ങാന്‍ അപ്പോള്‍ വിധി ഒരുക്കമായിരുന്നില്ല. പ്രീഡിഗ്രിക്ക്‌ പഠിക്കുമ്പോള്‍ കൈഞരമ്പ്‌ മുറിച്ച്‌ മരിക്കാന്‍ ശ്രമിച്ച അവളുടെ രണ്ടാംപരാജയവും ബാക്കിവെച്ചത്‌ കടുത്ത നൈരാശ്യം തന്നെയായിരുന്നു. പീന്നീടെഴുതിയ കവിതകളിലും ഡയറിക്കുറിപ്പുകളിലുമെല്ലാം മരണത്തോടുള്ള അടങ്ങാത്ത അഭിവാഞ്‌ചയായിരുന്നു. ആത്മഹത്യ ചെയ്‌തവരോടെല്ലാം അവള്‍ക്ക്‌ അസൂയ തോന്നി. നന്ദിതയുടെ, രാജലക്ഷ്‌മിയുടെ, സില്‍വിയ പ്ലാത്തിന്റെ പുസ്‌തകങ്ങളെ അവള്‍ ഹൃദയത്തോട്‌ ചേര്‍ത്തുവെച്ചു.
"ട്രെയിന്‍ പോലെ എന്റെ പ്രണയം
ഹൃദയത്തിന്റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ്‌ നിര്‍ത്തിയിട്ട്‌
എവിടെ നിന്നോ വന്ന്‌
എവിടേക്കോ പോകുന്ന ട്രെയിന്‍
അതേ
ട്രെയിന്‍ എന്റെ വേദനയാകുന്നു.''

ഡിഗിക്ക്‌ പഠിക്കുമ്പോഴാണ്‌ മലമ്പുഴയില്‍ നടന്ന കഥാക്യാംപില്‍ വെച്ച്‌ ഷൈന സക്കീര്‍ ഹുസൈനെ പരിചയപ്പെടുന്നത്‌. വിവാഹാലോചനയായിരുന്നു ആദ്യം. വിവാഹശേഷം പ്രണയത്തിന്റെ വസന്തകാലം. അവളുടെ ഡയറിത്താളുകളില്‍ പ്രണയത്തിന്റെ പൂക്കള്‍ വിടരാന്‍ തുടങ്ങി. പ്രിയതമനോടുള്ള സംഭാഷണങ്ങളും സ്വകാര്യങ്ങളും വരികളുടെ ഭംഗിയായി ജനിച്ചുകൊണ്ടിരുന്നു. പക്ഷേ അപ്പോഴും അവളില്‍ ഒളിഞ്ഞുകിടന്നിരുന്ന മരണതാളം ഇടക്കെല്ലാം മിടിച്ചുകൊണ്ടിരുന്നു. കവിതകളില്‍ പതഞ്ഞൊഴുകുന്ന രക്തവിഷാദവും എണ്ണപ്പെട്ട ദിവസങ്ങളെ കുറിച്ചുള്ള വിഹ്വലതകളും കടന്നുവന്നു. ഭാവാത്മകതയെയും ഫാന്റസികളെയും സ്‌നേഹിച്ചിരുന്ന അവള്‍ വീണ്ടും അതിന്‌ പിന്നാലെ പായാന്‍ തുടങ്ങി.
വിവാഹത്തിന്‌ ശേഷമാണ്‌ ഷൈന എം എക്ക്‌ പഠിക്കുന്നത്‌. സക്കീര്‍ വിദേശത്തു ജോലി ചെയ്യുന്നു. അകല്‍ച്ചയുടെ വേദനയും തീവ്രപ്രണയത്തിന്റെ സുഗന്ധവും അവളില്‍ നിറഞ്ഞുനിന്നിരുന്ന കാലം. അക്കാലത്ത്‌ കവിതകളില്‍ നിറഞ്ഞത്‌ ബിംബങ്ങളുടെ മനോഹാരിതയാണ്‌. തലയില്‍ ചൂടിയ റോസാപുഷ്‌പവും, കവിതകളും അവള്‍ പ്രിയതമന്‌ അയച്ചുകൊടുത്തു. ജീവിതത്തില്‍ ഏറ്റവും സന്തോഷം നിറഞ്ഞ കാലം വിവാഹശേഷമായിരുന്നുവെന്ന്‌ ഉറ്റവരോട്‌ അവള്‍ ആണയിട്ടു. ജീവിതത്തിന്റെ അസുലഭതകളിലേക്ക്‌ അവള്‍ തിരിച്ചെത്തുകയാണെന്ന്‌ വ്യാമോഹിച്ചവരെയെല്ലാം സങ്കടപ്പെടുത്തി വീണ്ടുമവള്‍ അപകര്‍ഷതയുടെ കടലിലേക്ക്‌ തിരിഞ്ഞുനടന്നു. മകനുണ്ടായപ്പോള്‍ പോലും മരിക്കാനുള്ള മോഹം അവളില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നില്ല.
``ഞാന്‍ മരിക്കുക തന്നെ വേണം. ഒരു സ്വയം തിരിച്ചുപോക്ക്‌. അനിവാര്യതയായ സമയം അതിക്രമിച്ചിരിക്കുന്നു. എന്റെ വാവയെ ഓര്‍ത്തെങ്കിലും ഞാന്‍ മരിക്കണം. പക്ഷേ എന്റെ പഴയ ധൈര്യം എവിടെയാണ്‌ കളഞ്ഞുപോയത്‌? ദൈവമേ..ഈ വികൃതജന്മത്തിന്‌, മിന്നല്‍ പിണരു പോലെ എല്ലാം അവസാനിപ്പിക്കാനുള്ള അല്‍പ്പം ധൈര്യം പകര്‍ന്നുതരൂ...'' അവള്‍ `മകനുവേണ്ടി മരിക്കണം' എന്ന ശീര്‍ഷകത്തില്‍ ഡയറിയില്‍ എഴുതിവെച്ചു.
"എന്റെ സ്വപ്‌നങ്ങളിലെനിക്ക്‌
ചെയ്യാനുണ്ടായിരുന്നത്‌
ഞാന്‍ ചെയ്‌താല്‍
നിങ്ങള്‍ക്കനുഗ്രഹമായിരുന്നത്‌
പക്ഷേ
എനിക്ക്‌ ചെയ്യാനാവാത്തത്‌
പടനിലങ്ങളില്‍ ആയുധമില്ലാതെ,
കളരിത്തറകളില്‍
അടവുകളില്ലാതെ
വരള്‍ച്ചകളില്‍
പുഞ്ചിരിയില്ലാതെ
ഞാന്‍ നിര്‍ത്തപ്പെട്ടപ്പോള്‍
അല്ല എനിക്കായുധമുണ്ടായിരുന്നു
അടവുകളുണ്ടായിരുന്നു
പുഞ്ചിരിയുണ്ടായിരുന്നു.
ഒന്നും നിങ്ങളുടെ ലോകത്തിന്‌
പറ്റിയതല്ലായിരുന്നു.
കാലത്തിന്റെ പല്ലിളിപ്പും
ചരടുകളുടെ കെട്ടുറപ്പും
കുതിരകളുടെ കൊലപാതകവും
(അടുത്തത്‌ ഞാനായിരിക്കാം)
അതിനു മുമ്പ്‌
എനിക്ക്‌ രക്ഷപ്പെടണം
ആത്മഹത്യ ഒരു പാപമല്ല
പാപിയുടെ പുണ്യമാണ്‌
പാപിയുടെ പുണ്യം ചെയ്യലാണ്‌
പാപിയുടെ പുണ്യകര്‍മ്മമാണ്‌
പാപി ചെയ്യുന്ന പുണ്യമാണ്‌.''
ആത്മഹത്യ എന്ന ഈ കവിത ഷൈന എന്ന എഴുത്തുകാരിയുടെ സമാപനം തന്നെയാണ്‌. മരിക്കാന്‍ തീരുമാനിച്ചിട്ടു തന്നെയാവണം ആ ദിവസം അവള്‍ കൂട്ടുകാരിയെ വിളിച്ചത്‌. കാണണമെന്ന്‌ പറഞ്ഞത്‌. അവളുടെ വാക്കുകളിലെ ദു:ഖത്തിന്റെ ഇരമ്പല്‍ തിരിച്ചറിഞ്ഞതു കൊണ്ട്‌ തന്നെ ആ സ്‌നേഹിത അധ്യാപികയെ വിളിച്ച്‌ വിവരം പറഞ്ഞു. പിന്നീട്‌ ഇരുവര്‍ക്കുമിടയില്‍ ഗുരുശിഷ്യബന്ധങ്ങളേക്കാള്‍ സൗഹൃദത്തിന്റെ സംഭാഷണങ്ങള്‍. രാത്രി പ്രിയതമനോട്‌ ഫോണില്‍ സംസാരിച്ചു. വീണ്ടും വിളിക്കാമെന്ന ഉറപ്പോടെ ഫോണ്‍ വെച്ച സക്കീറിന്‌ പിന്നീടൊരിക്കലും അവള്‍ അവസരം നല്‍കിയില്ല. കാത്തുകിടന്ന ഓര്‍മ്മയുടെ പടവുകളില്‍ ജ്വലിച്ചമര്‍ന്നു. ദേഹത്ത്‌ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ഇത്തവണ അവള്‍ നേടുക തന്നെ ചെയ്‌തു.

                                                                        (കടപ്പാട് : കലിക)



ഷൈനയുടെ കവിതകള്‍...


മരണം

തലച്ചോറുകള്‍ക്കുള്ളില്‍ പുകയുന്ന
മരണത്തിന്‍റെ മണം.
അവസാനത്തെ അത്താഴത്തിന്‍റെ രുചി
നാവില്‍ തേയ്ക്കുന്നയൂദാസിന്‍റെ ശബ്ദം.
നഖങ്ങള്‍ക്കുള്ളിലും മറഞ്ഞിരുന്ന്
ചീഞ്ഞുനാറുന്ന പാപത്തിന്‍റെ മാംസം.
എല്ലാം പറയുന്നത്
പകലിന്‍റെ,
രാത്രിയുടെ നഷ്ടങ്ങളെപ്പറ്റി.
ഉറഞ്ഞുറഞ്ഞു പോകുന്ന
നിശ്വാസങ്ങളെപ്പറ്റി.
എനിയ്ക്കു നഷ്ട്പ്പെടുത്തണം.
അതിലൂടെ എനിയ്ക്കു നേടണം.
നിങ്ങള്‍ക്കും നേടിത്തരണം.

നിഷേധി


എന്‍റെയുള്ളില്‍ ചുരുണ്ടുറങ്ങുന്ന
ഒരു നിഷേധിയുണ്ട്.
പല്ലും നഖവും നനുത്തരോമത്തില്‍
പൊതിഞ്ഞ്
ചോരയിറ്റുന്ന നാവ് (അകത്തൊളിച്ചുവച്ച്)
അകത്തേയ്ക്കു വലിച്ച്
ചലിയ്ക്കുമ്പോള്‍ത്തന്നെ
ചലിയ്ക്കാതിരിക്കുകയും
ഉണര്‍ച്ചയിലേയ്ക്ക്
മിഴിചുളിച്ച്
വീണ്ടും വീണ്ടും
വിയര്‍ത്തുപൊള്ളുമ്പോഴും
തണുത്തുവിറയ്ക്കുകയും
അകത്തറിയുമ്പോഴും
മിഴിച്ചു നില്‍ക്കുകയും
ചുരുണ്ട കൈകള്‍
പിടിച്ചു നിര്‍ത്തി
കുനിഞ്ഞ തലയുടെ
മുടിഞ്ഞ നാണക്കേടുമായി
എന്നെ കത്തിയ്ക്കുന്ന
ജാര സഹോദരി.
എന്‍റെ മുറിച്ചുവരിടിഞ്ഞ്
അവള്‍ പുറത്തിറങ്ങുമ്പോള്‍
ഈശ്വരാ, എല്ലാവരും
ഉറക്കമായിരിയ്ക്കണേ.


കഥകളിലൂടെ................

ഒരുഴവുചാല്‍ത്തുരുത്തില്‍ നിന്ന്
പിളര്‍ന്ന ഗര്‍ഭപാത്രത്തിലേയ്ക്കുള്ള
മടക്കദൂരം
എത്ര ചെറുതാണ്.
എന്നിട്ടും
തപിച്ചാളിയ തീമൊട്ടുകള്‍ കൊണ്ട്
വിളര്‍ത്ത പ്രണയം
മൂര്‍ഛിച്ചു വീണപ്പോള്‍
കൈക്കുമ്പിളില്‍
വിറച്ച
ഒരു മോതിരത്തുള്ളി
എത്ര കഥയാണറിഞ്ഞത്?


മൗനം

നിന്‍റെ മൗനം
ഒരു ശൂന്യതയാണ്.
എന്നാല്‍, എന്‍റെ
ഭീതിയുടെ ബലൂണില്‍
നിറയ്ക്കപ്പെടുമ്പോള്‍
അത് വീര്‍ത്ത് വീര്‍ത്ത്....
ഒരു സൂചിത്തുമ്പിനാല്‍
ഒരാകാശം പോലെ
പിളര്‍ക്കപ്പെട്ടുപോകുന്നത്
അതെന്നാണ്?
ഒരു പക്ഷേ
അന്നായിരിയ്ക്കും
നിന്‍റെ മൗനം
വാചാലമാകുന്നത്.


മനസ്സ് എന്ന മുരള്‍ച്ച

നിറങ്ങള്‍ക്കു മുകളില്‍
വിരല്‍പടരുകയാണ്.
നനഞ്ഞൊലിച്ചുപോയ
മുഖങ്ങളില്‍ നിന്ന്
വിയര്‍‍ത്തൊഴുകുന്ന
ചുവപ്പ്
എനിയ്ക്ക് തരുന്നത്
ഏതസ്വസ്ഥഥയാകുന്നു?
നനഞ്ഞൊലിച്ചുകഴിഞ്ഞിട്ടും
നിലവിളികളെ
ഗര്‍ഭം ധരിയ്ക്കുന്ന
വിളര്‍ത്ത വാങ്മുഖങ്ങളില്‍ നിന്ന്
വിയര്‍ത്തൊഴുകുന്ന
ചുവപ്പ്
എന്‍റെ
ജരാനരകളില്‍
ചുറ്റിപ്പിണയുമ്പോള്‍
ഉണര്‍ച്ചകളെ
കുഴിച്ചെടുക്കുകയാണ്
മനസ്സ് എന്ന മുരള്‍ച്ച.
തീ വേണം പ്രൊമിത്യൂസ്.
കനല്‍ എനിയ്ക്കുള്ളിലുണ്ട്....



കവിത

കടല്‍പ്പാലം തകര്‍ത്ത്
പുറത്തേയ്ക്കു തുറിച്ച
കറുത്ത തലയ്ക്കു മുകളില്‍ നിന്ന്
കരഞ്ഞു വളഞ്ഞ
ഒരു വരയാണ്
എന്‍റെ കവിത.
കൊടുക്കുന്നത് മുഴുവന്‍
തിന്നു വീര്‍‍ത്തിട്ടും
വീണ്ടും വിശപ്പു വിതച്ച്
വിതച്ച വിശപ്പില്‍ നിന്ന്
ഒന്നും കൊയ്യാനില്ലാതെ
നിറഞ്ഞ പച്ചയിലും
ചുവന്ന കളച്ചിരിയുടെ ഒളിവ്



അനിവാര്യതകള്‍


ഹൃദയദ്വാരങ്ങളിലൂടെ
ചുരന്നുചാടുന്ന
പാപത്തിന്‍റെ കലാപരക്തം കുടിച്ച്
നിന്‍റെ വയര്‍ വീര്‍ത്തുകൊണ്ടിരിയ്ക്കുന്നു.
യുക്തിയുടെ മുരിക്കിന്‍പശ ചേര്‍ത്ത്
അടച്ചുവെയ്ക്കപ്പെട്ട
വിസര്‍ജ്ജനാവയവങ്ങള്‍ക്കുപോലും
ഇനി നിന്നെ രക്ഷിക്കാനാവില്ല.
നീണ്ട യാത്രാദൂരം താണ്ടി
വിരുന്നിനെത്തിയ
പകലിന്‍റെ മാലാഖമാര്‍ക്കു മുമ്പില്‍
തളര്‍ച്ചയുടെ മൂടുപടം കൊണ്ട്
വീഞ്ഞൊരുക്കുവാന്‍
നീ പഠിച്ചിരിയ്ക്കുന്നു.
ഇനി വിലപിച്ചിട്ടു കാര്യമില്ല.
ഇതൊരനിവാര്യതയാകുന്നു.
കലങ്ങിക്കലങ്ങി മാത്രം
തെളിയേണ്ട അനിവാര്യത.





ക്ഷണക്കത്ത്

ചകിതമീരാത്രിയില്‍
നീലരക്തം പടര്‍-
ന്നൊഴുകും സിരാതന്തു
പൊട്ടിച്ചെടുത്തു നീ
കലിയിളകി നില്‍ക്കുന്നു
മരണമേ, ഞാനിനിയു-
മറിയാതെപൊയ്പോയ
കരളിന്‍റെ കഷ്ണം
തിരഞ്ഞൊടുവിലേകയായ്
പറയട്ടെ നിന്നോടു
പോകാം, നമുക്കിനി
തളിര്‍വരണ്ടൊടുവിലെ-
ക്കിളിയും പറന്നുപോ-
യൊഴിയുമ്പൊഴും നേര്‍ത്ത
കാലടിപ്പാടുകള്‍
പറയുന്നമൗനത്തെ-
യൊരുകൂട്ടിലാക്കിത്തിടമ്പേറ്റി നിര്‍ത്തവേ
അഴിയെണ്ണി, ഇഴയെണ്ണി
കടലെണ്ണി, കരയെണ്ണി
മരവിച്ചുപോകുമ്പോള്‍ മരണമേനിന്നോടു
കരയുന്നു, ഞാനിന്നു പോകാം നമുക്കിനി.



നുണമഴ

ഇന്നലത്തെ രാത്രി
എന്ന പെരും നുണമഴയെ കാത്ത്
ഇന്നും ആരോ കനല്‍ക്കുട പിടിയ്ക്കുന്നു.
എന്‍റെ അരിപ്പക്കണ്ണുകളിലൂടെ
ഒലിച്ചിറങ്ങുന്ന
ഉഷ്ണച്ചുവയുടെ കാറല്‍
ദ്വയാര്‍ത്ഥം മറച്ചുറങ്ങുന്ന
വേനല്‍ നായ്ക്കള്‍ക്കിടയിലേയ്ക്ക്
മുട്ടിത്തുറന്നിറങ്ങാതെ
ഒതുങ്ങിപ്പോകുന്നു.



ഉള്‍വിളി

നീയൊരു മരുന്നില്ലാത്ത
മുറിവായിത്തീരുകയാണ്...
പുഴുക്കുത്തുവീണ
ഇന്നലെകളില്‍ നിന്ന്
നിന്‍റെ വാക്കുകളുടെ ഗന്ധം
പ്രവഹിക്കുമ്പോള്‍
ഓര്‍മ്മകള്‍ മുള്ളുകളായി,
അഗ്നിയുടെ പെരുമഴയായി
ഭ്രാന്തിന്‍റെ നിലയില്ലാക്കയമായി
ഒടുവില്‍ മരണത്തിന്‍റെ ഉള്‍വിളിയായി...
ജീവന്‍റെ നോവുകളെ
കൊത്തിവലിയ്ക്കുന്നു.
വലിച്ചുണര്‍ത്തുന്നു.



കുറ്റവാളി

ഇന്നലെകളിലെ ഇരുട്ടില്‍ നിന്ന്
പടിയിറങ്ങിപ്പോയ നന്മകള്‍ക്ക്...
മറന്നുവച്ച പാഥേയപ്പൊതിയില്‍
ഉടമസ്ഥതയുറപ്പിച്ച പുതിയ സഹജീവി.
നിഴല്‍ പറന്നുപോകുമെന്ന് കണ്ടെത്തിയത്
സുഹൃത്തിന്‍റെ ഭാര്യ.
(വീടിന്‍റെ മച്ചുകള്‍ക്ക്
പഴയ തൂണിന്‍റെ ഇളക്കം തട്ടുന്നുണ്ട്)
മദര്‍തെരേസയുടെ ചിത്രത്തെ
ബലാത്സംഗം ചെയ്ത നിരപരാധി- അവന്‍
മാര്‍പ്പാപ്പയ്ക്കും മരണമുണ്ടെന്നു പറയുമ്പോള്‍
നാക്കു പിഴുതെടുത്ത കുന്തക്കാര്‍.
എന്‍റെ മരണത്തിന്‍റെ അനിവാര്യത
വിളിച്ചുപറയുന്ന കോടതിമുറി.
അലാറം ശബ്ദിക്കുന്നു.
പുഴകള്‍ക്ക് കൊഞ്ചലില്ല.
പൂക്കള്‍ക്ക് മണമില്ല.
പിന്നെന്തിനു നീ ദൈവത്തെ പൂജിക്കുന്നു


ഗര്‍ഭഛിദ്രം

ഈ കറുത്ത തടവറയ്ക്കുള്ളില്‍ നിന്ന്
മോചനം നേടാനിനി
മാസങ്ങള്‍ വേണ്ട.
കാത്തിരിപ്പുകള്‍ക്ക് വിഡ്ഡിക്കോലം
മാതൃത്വത്തിനു ദൈന്യത.
പൊക്കിള്‍കൊടി മുറിയ്ക്കുന്ന യവനശുശ്രൂഷകയ്ക്ക്
ഇനി സ്തുതിഗീതങ്ങളുടെ ആവശ്യമില്ല.
എനിയ്ക്ക് പുറത്ത് കടക്കാം. പക്ഷേ
എന്തിനു വേണ്ടി?
ആര്‍ക്കു വേണ്ടി?
നിങ്ങളുടെ വരണ്ട മരുഭൂമിയില്‍ നിന്നുള്ള
എന്‍റെ പാലായനമാകുന്നു ഇത്.
കാലത്തിന്‍റെ തിരശ്ശീലകള്‍ക്ക് പിന്നില്‍
പൂക്കാത്ത പൂമൊട്ടായി...
രാക്ഷസീയതയ്ക്ക് മുന്‍പില്‍ അടിയറവുപറഞ്ഞ
രാജകുമാരി ഇന്ന് നൊമ്പരപ്പെടും
നാളത്തെ അടിയറവിനു വേണ്ടി
വീണ്ടുമവള്‍ യത്നിക്കും.
അവന്‍റെ വാരിയെല്ലായി
അന്ന്, പുതിയ രൂപത്തില്‍, ഭാവത്തില്‍
എന്‍റെ കണങ്ങള്‍ അവള്‍ നട്ടുവളര്‍ത്തും.
ഇന്ന് യാത്രാമൊഴി.



തൂലിക

കവിതയുടെ പരപ്പില്‍
പൊതിഞ്ഞെടുത്ത
ചോറും കറിയും ചമ്മന്തിയും
ഒരു മുക്തിയുടെ വേപഥുപോലെ
ഛര്‍ദ്ദിക്കുതിപ്പാകുമ്പോള്‍
പരുത്ത വിരലുകള്‍ക്കിടയില്‍
തൂലികയുടെ ചോരപ്പാട്.



ട്രെയിന്‍

ട്രെയിന്‍ പോലെ എന്‍റെ പ്രണയം.
ഹൃദയത്തിന്‍റെ സ്റ്റേഷനില്‍
അഞ്ചുമിനിറ്റ് നിര്‍ത്തിയിട്ട്
എവിടെ നിന്നോ വന്ന്
എവിടെയ്ക്കോ പോകുന്ന ട്രയിന്‍.
അതെ, ട്രെയിന്‍
എന്‍റെ വേദനയാകുന്നു.



രാജലക്ഷ്മി ടീച്ചര്‍ - ഒരു തണല്‍

ഒരു വഴി തിരഞ്ഞൊടുവില്‍
മഴപൂത്ത കാവുകള്‍ക്കപ്പുറം
നിഴല്‍ പുതച്ചെന്തിനോ
കുളിര്‍മഞ്ഞിനുള്ളില്‍
മറയാതെ മാഞ്ഞ്
ഞങ്ങളുടെയിരുളില്‍
പതുക്കെച്ചിരിച്ച്
ഇത്ര
അറിയാത്ത മിഴികളുടെ
കല്പനയില്‍ നിന്നിറ്റ
ചുടുനീരിലെന്തോ നിറച്ച്
മൂക നിര്‍വ്വാണമുരുവിട്ട്
ഇന്നുമൊരു നേര്‍ത്ത പുഴയായി,
തിരയൊച്ചയില്ലാതെ
ഒഴുകുമസ്വസ്ഥതേ
പൊരിവെയില്‍ച്ചൂടിന്‍
തളര്‍ച്ചക്കിതപ്പുകളി-
ലൊരു തണുപ്പാമിടവേള ഞങ്ങള്‍ക്കു
പകരുന്നതാണു നിന്‍
ചെറുകാറ്റുമിളനിലാ-നിഴല്‍തമ്മിലിണചേരു-
മതിഗൂഡരാക്കളും.


ഞാന്‍

കുരുക്കില്‍പ്പെട്ട്
ജീവിതം തന്നെ
പകുതിയെഴുതിവെച്ച
കവിതപോലെ
നീറുന്ന വേദനയാക്കിയവള്‍.
മരണത്തിന്‍റെ
നിഗൂഡതകളിലേക്ക്
ഊളിയിട്ടിറങ്ങി
ഒടുവില്‍
ജീവിതത്തിന്‍റെ
നരച്ച കരയില്‍ത്തന്നെ
തിരിച്ചുപൊങ്ങേണ്ടി വന്നവള്‍.



എന്‍റെ അടുക്കള

മുറിവുപറ്റിയ ഉള്ളിയില്‍നിന്നാണ്
ഞാന്‍ കരയാന്‍ പഠിച്ചത്.
ഉണങ്ങിയ മരക്കൊമ്പില്‍ നിന്നാണ്
ഞാന്‍ കത്താന്‍ പഠിച്ചത്.
മുളകിന്‍റെ ചുവപ്പ്
എന്നെ എരിയിയ്ക്കുകയും
കറുത്തകത്തിക്കൂര്‍പ്പ്
എന്‍റെ ചോരവാര്‍ക്കുകയും
കടുത്ത ചായക്കൊപ്പം കിടന്ന്
എന്‍റെ ഹ്യദയം തിളയ്ക്കുകയും ചെയ്തു
ഇപ്പോള്‍ വെളുത്ത ശീതീകരണിയില്‍
എന്‍റെ മനസ്സ് ഉറച്ചുപോയിരിയ്ക്കുന്നു.



എന്‍റെ ആത്മാവിന്‍റെ കുരിശിടങ്ങള്‍ 

കാതില്‍ ഒരു വിളിയുടെ ഓരം ചേര്‍ന്ന്
പെരുമഴ കനക്കുകയാണ്.
വിയര്‍ത്തിടിഞ്ഞുപോകുന്ന
വാഗ്ദാനങ്ങള്‍ക്കു പുറം തിരിഞ്ഞ്
എന്‍റെ ശവക്കുഴിക്കണ്ണുകള്‍
ഇപ്പോള്‍ പതിയെ
പരസ്പരം പിണയുവാന്‍
പഠിച്ചുകൊണ്ടിരിയ്ക്കുന്നു.
വേര്‍പിരിയലില്‍ നിന്ന്
അടുത്തവേര്‍പിരിയലിലേയ്ക്ക്
വലിച്ചുമുറുക്കി
നിര്‍ത്തിയ വീണക്കമ്പികളില്‍
പരുന്തിന്‍ ചിറകുകളുടെ
കനത്ത ഈണം.
ഇരുണ്ടിഴയുന്ന ജനല്‍പ്പാതിക്കാഴ്ച്ചകളില്‍
മനസ്സു മുഴുവന്‍ ജ്വരം പിടിച്ചുറയുമ്പോഴും
നിന്‍റെ ആകാശങ്ങളിലേയ്ക്ക്
ഒരു വിറ പടര്‍ന്നലയുവാന്‍
കുന്തിരിക്കപ്പുകയ്ക്കൊപ്പം
ഞാനെന്നെ വീര്‍പ്പിയ്ക്കുകയാണ്.
ഒരു തുമ്മലിന്‍റെ ഉച്ഛ്വാസമെങ്കിലും
നിനക്കു തരണമെന്നാണ് എന്‍റെ മോഹം.
കുടഞ്ഞെറിയുവാന്‍ പോന്ന മറ്റെന്താണ്
നിന്‍റെ നാഡികളില്‍ അയവുണ്ടാക്കുക. 

സുനാമി 

വഴിയെ പോകുന്നവന്‍റെ
വാക്കെരുവിലേയ്ക്ക്
വീണ്ടുമൊരു കല്ലേറിന്‍റെ
കിതപ്പുസമ്മാനിച്ചുകൊണ്ട്
എന്‍റെ ഭൂപടത്തെ
നിന്‍റെ തിരവിഴുങ്ങുക തന്നെയാണ്.
ചവച്ചു തുപ്പുന്നവര്‍ക്കും
സ്വന്തം പല്ലിടകുത്തുന്നവര്‍ക്കും
ജനപ്പരുന്തിനെ വെടിവച്ച്
അത്താഴമൊരുക്കുന്നവര്‍ക്കും മേലേ നിന്ന്
നിര്‍ത്താതെ, നിര്‍ത്താതെ
നീ ചിരിയ്ക്കുക തന്നെയാണ്.
നിന്‍റെ പടയൊരുക്കം
ഞങ്ങളെ പുകയ്ക്കുമ്പോഴും
ഇരുള്‍മറയ്ക്കുള്ളില്‍ നീ
അവസാന വിഷം കാച്ചുകയാണെന്ന്
അറിയാതെ അറിയുമ്പോഴും
വീണ്ടുവിചാരമില്ലാതെ
ഇന്നുകളിലേയ്ക്ക് തന്നെ
ചൂണ്ടലിട്ടു രസിയ്ക്കുകയാണ് ഞങ്ങള്‍.
ഒരു വിരല്‍പ്പെരുമാറ്റം കൊണ്ട്
ഞങ്ങളെയുമെടുക്കുക.
പിറകെ വരുന്നവരെങ്കിലും
കണ്ടു പഠിക്കുമാറാകട്ടെ... 



ഈ മഴക്കാലം എന്നെ ഓര്‍മിപ്പിയ്ക്കുന്നത് 


(മഴയെക്കുറിച്ചുള്ള കുറിപ്പ് )

മഴ ഒരു യാത്രയാണ്. വര്‍ത്തമാന സമയസൂചിയില്‍ നിന്ന് മുന്നോട്ടും പിന്നോട്ടുമുള്ള അനിയന്ത്രിതവും അതിനിഗൂഡവുമായ ഒരു യാത്ര. ഓര്‍മ്മകളുടെ നൈരന്തര്യം കവര്‍ന്നെടുക്കുന്ന നിമിഷബിന്ദുക്കളില്‍ മനസ്സ് എങ്ങോട്ടെന്നില്ലാതെ യാത്ര തുടരുകയാണ്. ഈ പെയ്ത്ത് ഒരു ധാരയായി, പുഴയായി, കടലായി, ഒടുവിലൊരു പ്രളയമായി എന്നെ മുക്കിത്താഴ്ത്തിയെങ്കില്‍.....
കടലാസുതോണികളില്‍ ഉറുമ്പിണകളെ ഉല്ലാസത്തിനയച്ച ഒരു ബാല്യകാലത്തിലും വേപഥുക്കള്‍ മാത്രമായിരുന്നു കൂട്ട്. സ്നേഹശൂന്യതകളുടെ ആഴത്തിലേക്ക് വായനയും സംഗീതവും എഴുത്തും ഒരു മഴനനവായി കടന്നുവന്നത് എപ്പോഴായിരുന്നു? സത്യത്തില്‍ ഒളിച്ചോട്ടത്തിന്‍റെയാ ആദ്യഭാഗം കടന്ന് ഈ മഴനനവുകളില്‍ ഗൗരവഭാവം പെയ്തുതന്നത് കലാലയവര്‍ഷങ്ങളുടെ നീണ്ട ഹോസ്റ്റല്‍സന്ധ്യകളായിരുന്നു. വര്‍ഷം കൗമാരത്തില്‍ ചെരിഞ്ഞും ചിതറിയും നിറഞ്ഞും ചൊരിഞ്ഞുതന്ന വാക്കുകളുടെ വിസ്മയദൃശ്യങ്ങള്‍.
കണ്ണീര്‍ച്ചാറ്റലുകളായും ഉറക്കം മുറിച്ച ഇടിമുഴക്കങ്ങളായും ഏതോ നിയോഗം പോലെ വാക്കുകള്‍ക്കു വേണ്ടിയുള്ള കൊടുംവേനല്‍ത്തപസ്സിനൊടുക്കം എന്‍റെ ചെറുകടലാസുതാളുകളിലേയ്ക്ക് സുഗതകുമാരിട്ടീച്ചര്‍ എഴുതിയ പോലെ പവിഴമല്ലിപ്പൂവിന്‍റെ സുഗന്ധവും നനവുമുള്ള ഒരുപിടി മധുരം ചിതറിയിട്ട സഹൃദമായും പ്രണയമായും വിരഹമൂര്‍ച്ചയായും കടന്നുവന്ന എന്‍റെ മഴക്കാലങ്ങള്‍.
പിന്നെ മന്ദാരത്തിന്‍റെ ഇലകള്‍ ചേര്‍ത്തുതുന്നിയ പുനര്‍ജ്ജനിയുടെ കൂടുവിട്ട് രവി നടന്നുപോയ മഴയും റോസ്മേരിട്ടീച്ചര്‍ വരച്ചിട്ട സ്ത്രൈണതയുടെ ഭിന്നഭാവങ്ങളോടു കൂടിയ മഴയും ഭ്രാന്തമായ ഏതോ വനാന്തരങ്ങളിലേയ്ക്ക് പിറുപിറുത്തുകൊണ്ട് മനസ്സിന്‍റെ മുടിയഴിച്ച് വലിച്ചിഴച്ചുകൂട്ടിക്കൊണ്ടുപോയ സുഗതകുമാരിട്ടീച്ചറുടെ രാത്രിമഴയും....

''തുലാക്കോളിലൂഴി വാനങ്ങളെ
തുണ്ടുതുണ്ടാക്കുമിടിമഴ ചിതറവേ
മാറില്‍ മയങ്ങുമെന്‍ കാന്തയെച്ചുണ്ടിനാല്‍, നേരിയ
വേര്‍പ്പണിക്കയ്യാല്‍ തഴുകവെ
എന്തിന് മിന്നല്‍ പോലങ്ങുനിന്നിന്നലെ
വന്നു നീയുള്ളില്‍ തെളിഞ്ഞു ഞൊടിയിട...?"

എന്ന വിഷ്ണുനാരായണന്‍ നമ്പൂതിരിയുടെ വരികളില്‍ നിന്നും സുധീര്‍.എസിന്‍റെ

"മഴ നനഞ്ഞു നാം തിരികെയെത്തണം
മഴമൊഴിയുടഞ്ഞിടറി വീഴുന്ന
പ്രണയമായ് നാം പുനര്‍ജ്ജനിയ്ക്കണം
മഴക്കുളമ്പുകള്‍ കൊരുക്കും താളത്തില്‍
കുതിര്‍ന്ന് നഗ്നരായ് മഴ കുടിയ്ക്കണം
മഴയൊടുങ്ങുമ്പോള്‍ മരച്ചാറ്റില്‍ നമ്മള്‍
പനിച്ചു നില്‍ക്കുമ്പോള്‍
മഴമിഴികളില്‍ പതറി നില്‍ക്കുന്ന
വിരഹമായ് നാം എരിഞ്ഞു തീരണം..?"
എന്ന തീഷ്ണതയിലേക്ക് ഒലിച്ചിറങ്ങുമ്പോള്‍ ഉള്ളില്‍ തിണര്‍ത്തു പൊന്തിയ മഴപ്പാടുകളുടെ മുഖം എങ്ങനെ വരച്ചുകാട്ടാനാണ്?

മഴനേത്രങ്ങള്‍ക്ക് അഭ്രപാളിയിലെ സാദ്ധ്യത എത്രയെന്ന് തിരിച്ചറിഞ്ഞുതുടങ്ങിയപ്പോള്‍ മനസ്സില്‍ വീണ്ടും വിസ്മയമായിരുന്നു. പത്മരാജന്‍റെ മഴകളില്‍നിന്ന് വൈശാലിയുടെ കണ്ണുനീര്‍ കൊണ്ട് എം.ടി. പെയ്യിച്ച മഴയുടെ ആഴങ്ങളില്‍ തപ്പിത്തടഞ്ഞ് 'നഷ്ടപ്പെട്ട നീലാംബരി'യെ മഴയായ്ത്തന്നെ പെയ്തുനീറ്റിയ ലെനിന്‍ രാജേന്ദ്രനിലേയ്ക്കും ഏറ്റവുമൊടുവിലായി ഹൃദയത്തില്‍ നനുനനെ വരഞ്ഞ് നോവിന്‍റെ പെരുമഴക്കാലം തന്നെ സമ്മാനിച്ച കമലിന്‍റെ റസിയയുടെയും ഗംഗയുടെയും ദീര്‍ഘനിശ്വാസങ്ങളിലേയ്ക്കും യാത്ര തുടരുമ്പോള്‍ 'മഴ എന്‍റെ ആരാണ്' എന്നു വിങ്ങിപ്പിടഞ്ഞുണരുന്ന ഒരു സാന്ദ്രത ഉള്ളിലൂറിക്കൂടുന്നുണ്ടോ? പിന്നെ മഴയെന്നാല്‍ വേദനച്ചിത്രമെന്നു കൂടിയാണ് എന്നോര്‍മ്മിപ്പിച്ചു കൊണ്ട് കടന്നുപോയ വിക്ടര്‍, നിന്നെ എങ്ങനെ മറക്കാനാണ്? നിന്നെക്കുറിച്ചോര്‍ക്കുമ്പോള്‍ പവിത്രേച്ചി എന്നു ഞാന്‍ വിളിയ്ക്കുന്ന എം.പി.പവിത്ര നിനക്കായ് കുറിച്ചിട്ട വരികളും ഓര്‍ക്കാതിരിയ്ക്കുന്നതെങ്ങനെ?
നനുത്ത മുറുക്കത്തോടെ ചേര്‍ത്തുപിടിയ്ക്കുവാന്‍ പ്രിയപ്പെട്ടവനേ, നിന്‍റെ ഇടംകൈ ജീവിതത്തിലേയ്ക്ക് കടന്നുവന്നപ്പോഴും ആത്മാവിന്‍റെ അടുക്കളത്തളങ്ങളില്‍ പുകഞ്ഞുരുണ്ട് മേല്പോട്ട് പൊന്തിക്കൊണ്ടേയിരിയ്ക്കുന്നത് എതു ഭീതിയുടെ കാര്‍മേഘങ്ങളാണ്? ഒരിയ്ക്കലും പെയ്തു തീരാതെ കാതില്‍ പെരുപ്പിച്ച ഇടിമുഴക്കങ്ങളായി അവ വീണ്ടും വീണ്ടും എന്‍റെ ഉറക്കം കെടുത്തുന്നതെന്താണ്? അറിയില്ല, മഴ ഇപ്പോള്‍ പെയ്യുന്ന രാഗം ഏതെന്ന്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്നുരുളുന്ന രാത്രികളിലേയ്ക്ക് മഴയുടെ സ്വരം ഒരു ഗന്ധര്‍വ്വനിസ്വനം പോലെ പോലെയാണ്. ഉള്ളില്‍ മയങ്ങിക്കിടക്കുന്ന, അല്ലെങ്കില്‍ മയക്കം നടിച്ചുകിടക്കുന്ന ആര്‍ദ്ര വികാരങ്ങളെ മൃദുവായി ചുംബിച്ചു ചുംബിച്ചുണര്‍ത്തി ക്കൊണ്ട് എന്‍റെ ജാലകപ്പാളികള്‍ക്കപ്പുറത്ത് ബദാംമരച്ചില്ലകളില്‍ എന്‍റേതുമാത്രമായി പെയ്തിറങ്ങുന്ന ആ പ്രണയ നിസ്വനങ്ങളില്‍ ഞാനെന്നെത്തന്നെ തളച്ചിട്ടു പോവുന്നതെന്താണ്?
ഗര്‍ഭപാത്രത്തിലെവിടെയോ ഇപ്പോള്‍ ഊറിക്കൂടിക്കൊണ്ടിരിയ്ക്കുന്ന കുരുന്നുജീവനെക്കുറിച്ചും മഴനിറമുള്ള സ്വപ്നങ്ങള്‍ പിറവിയെടുക്കുകയാണ്. പക്ഷേ കുടമറവിയും നനച്ചുരസിയ്ക്കുന്ന,കാല്‍മുട്ടിനൊപ്പം വെള്ളം നിറച്ച് പാടവും റോഡും തിരിച്ചറിയിയ്ക്കാതെ കളിയാക്കിച്ചിരിയ്ക്കുന്ന കുളങ്ങളും കിണറുകളും കരയ്ക്കൊപ്പം നിറച്ച് നിഗൂഡനീലയാക്കുന്ന വികൃതിമഴയുടെ തൂവല്‍പ്രായങ്ങളുടെ നൊട്ടിനുണഞ്ഞാസ്വദിയ്ക്കാനുള്ള ഭാഗ്യം നിനക്കുണ്ടാവുമോ എന്‍റെ കുഞ്ഞേ? മഴയെ, മഴയിലൂടെ മനോഹരമായ സര്‍വ്വതിനേയും പ്രണയിക്കുവാനുള്ള ആര്‍ദ്രത നിന്‍റെ കാലം നിന്നില്‍ നിന്നു മറച്ചുവെയ്ക്കുമോ? അറിയുകയില്ല, എന്നാലും നിന്‍റെ മുടിയിഴകളില്‍ നിന്ന് ഇറ്റിവീഴുന്ന മഴത്തുള്ളിക്കിനാവുകളിലേയ്ക്ക് ഞാനെന്നെ പെയ്യിച്ചുതുടങ്ങുകയാണ്. 

ഒരു നന്ദിവാക്ക് കൂടി 

പ്രിയ സഖി, നന്ദി...
ഒടുവി,ലറിയാതെ നീ യാത്ര പറയുമ്പോഴും,
നിന്‍റെ മിഴിയില്‍ കനത്തൊരാമൗനങ്ങളില്‍
എന്‍റെയുയിരും കുരുക്കിയിട്ടകലുമ്പോഴും,
പാതിപടിവാതില്‍ചാരിയി,ട്ടുണരാത്തൊരെന്നെയും
നോക്കിനിശ്ശബ്ദയായ് തേങ്ങുമ്പോഴും
നിന്‍റെയുള്ളില്‍ പ്രശാന്തമായൊഴുകുന്നൊരാ
പ്രേമസംഗീതസാഗരത്തിരകളില്‍ നീന്തുവാ-
നെന്നെക്ഷണിച്ചൊരനൗചിത്യബോധത്തിനെന്നും....
പ്രിയ സഖീ... നന്ദി... 



പലഹാരം 

ഈ പലഹാരപ്പൊതി നോക്കി
ഇരവിന്‍റെ മറപറ്റി
എവിടെയോ തിളങ്ങും
കരിമ്പൂച്ചക്കണ്ണുകള്‍
തൊട്ടാലറിയാം,
വളരെ മൃദുവാണ്
ഇനി നമുക്കൊരുമിച്ചു
പ്രാര്‍ത്ഥിച്ചു തിന്നാം. 

മാത്യഭൂമിയോട്

ഒരു മുറിവുപോല്‍ ചോരവാര്‍ന്ന്,
ജീവന്‍റെ കണികാജാലം തിരഞ്ഞ്,
ഒരു നേര്‍ത്തതേങ്ങലിന്നുള്‍-
ക്കാമ്പുമാത്രം സ്വയം നേര്‍ന്ന്....
ഇന്നു നീ ഞാനാണ്,
ഞാന്‍ നീയാണ്,
നമ്മളൊന്നാണ് ജനനീ,
നിന്‍റെമുറിവുപാളത്തിലൂടെന്നും
നിറുത്താതെ കിതകിതച്ചെത്തിടും
ശവവണ്ടികാണ്‍കെ ഞാന്‍
കീറിപ്പറിച്ചെടുത്തു നീര്‍വറ്റിയൊരു
മരഗര്‍ഭപാത്രത്തില്‍ അറിയാതെ
വിരല്‍തൊട്ട്,
മിഴിപൂട്ടി നിറവും നിലാവും പുണരാതെയൊരു
കൂര്‍ത്തലോഹമുനയിലിരുള്‍കാഞ്ഞുപോയൊരെന്‍
കരളിന്‍റെകണമോര്‍ത്തു
കരയാതെ കരയവെ
നിന്നിലെന്നിലും വേര്‍പെട്ടതെന്തെന്ന്
പറയാതെയറിയുന്നു ജനനീ
ഇന്നു നീ ഞാനാണ്, ഞാന്‍ നീയാണ്
നാം നമ്മളാകാതിരിയ്ക്കുന്നതെങ്ങിനെ? 



                                              (കടപ്പാട് : mezhukutheevandi.blogspot.com)

4 comments:

കുഞ്ഞുറുമ്പ് said...

tension,tension,tension..............
death is not the greatest loss in life.geatest loss is wen relationship dies inside us
wen we r still alive......

Unknown said...

ENTHA PONNE ITHU.....................
OH.......................

ഒരു കുഞ്ഞുമയിൽപീലി said...

poombaattakal angineyanu.....varnnagalude santhosham..thannu.......pettennu chirakattu pokummmm

ഒരു കുഞ്ഞുമയിൽപീലി said...

poombaattakal angine yaanu varnnagalude albutham thannu chirakattu pokum